ജീവിതം നിലനിര്‍ത്തുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം ഇസ്‌ലാം ചില ഭക്ഷണങ്ങള്‍ അനുവദിക്കുകയും ചിലത് വിരോധിക്കുകയും ചെയ്‌തിട്ടുണ്ട്...
മനുഷ്യന്റെ ആരോഗ്യപരവും സാമൂഹികവുമായ നന്മ മുന്നില്‍ കണ്ട് കൊണ്ടാണ് ചിലത് കഴിക്കരുതെന്ന് ഇസ്‌ലാം ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും കഴിക്കരുതെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മനുഷ്യന് ഹാനി വരുത്താത്ത സസ്യ-മാംസ ഭക്ഷണങ്ങള്‍ അനുവദിക്കുന്ന ഇസ്‌ലാം ഭക്ഷിക്കാവുന്ന ജീവികളുടെ മാംസം അനുവദനീയമാവണമെങ്കില്‍ അവയെ ഇസ്‌ലാമിക മാനദണ്‌ഡപ്രകാരം അല്ലാഹുﷻവിന്റെ നാമം ഉച്ചരിച്ച് കൊണ്ട് മൂര്‍ച്ചയുളള കത്തിയുപയോഗിച്ച് കഴുത്ത് മുറിയുന്ന രൂപത്തില്‍ ഒരു മുസ്‌ലിം അറുക്കണമെന്ന് കല്‍പ്പിക്കുന്നു.
നിഷിദ്ധമായ ഭക്ഷണങ്ങള്‍
◉ മദ്യം മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍
◉ മത്സ്യം, വെട്ടുകിളികള്‍ എന്നിവയുടേതല്ലാത്ത ശവങ്ങൾ
◉ ജീവികളുടെ രക്തം, നായ, പന്നി, കുരങ്ങ്, കഴുത തുടങ്ങിയ മൃഗങ്ങൾ
◉ മാംസ ഭുക്കുകളായ മൃഗങ്ങള്‍
◉ കാലു കൊണ്ട് ഇരപിടിക്കുന്ന പക്ഷികള്‍
◉ പൂച്ച - എലി വര്‍ഗ്ഗങ്ങള്‍, ഇഴജന്തുക്കള്‍
◉ മ്ലേച്ഛതയുമായി ബന്ധപ്പെടുന്ന ജീവികള്‍
◉ കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്ന ഉഭയ ജീവികള്‍.
ഭക്ഷണ രീതി
ഭക്ഷണം കഴിക്കുന്നതിന് ഇസ്‌ലാം ചില നിയമങ്ങളും മര്യാദകളും പഠിപ്പിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈ രണ്ടും കഴുകുക, തുടങ്ങുമ്പോള്‍ അല്ലാഹുﷻവിന്റെ നാമത്തില്‍ ചെയ്യുക (ബിസ്‌മില്ലാഹിര്‍ റഹ്‌മാനിര്‍ റഹീം എന്ന് ഉരുവിടുക) വിരമിക്കുമ്പോള്‍ അല്ലാഹുﷻവിനെ സ്‌തുതിക്കുക (അല്‍ ഹംദു ലില്ലാഹ് എന്ന് പറയുക), വലത് കൈകൊണ്ട് കഴിക്കുക, ഒരുമിച്ചിരുന്നു ഭക്ഷിക്കുക, മിതത്വം പാലിക്കുക തുടങ്ങിയവയെല്ലാം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്ന കാര്യങ്ങളാണ്…
നബിﷺയുടെ ആഹാരക്രമം
പ്രവാചകന്‍ മുഹമ്മദ് നബി ﷺ ആരോഗ്യത്തിനു വളരെയേറെ പ്രാധാന്യം നൽകിയിരുന്നു. ഖുർആൻ രണ്ടാം അധ്യായത്തിലെ 195-ാം വാക്യത്തില്‍- നിങ്ങളുടെ ശരീരത്തെ നാശത്തിലേക്കു വലിച്ചിഴയ്ക്കരുത് എന്നു കാണാം. ഇങ്ങനെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു ധാരാളം നബി വചനങ്ങള്‍ പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളില്‍ കാണാം. പ്രവാചകന്‍ ﷺ പറഞ്ഞു - മനുഷ്യനു നല്‍കപ്പെട്ട അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടത് ആരോഗ്യമാണ്...
(ഥിബ്ബുന്നബവി പേജ്: 221)
ഒന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ലൈറ്റിനു ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും ചന്തിയും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്. ഈ രൂപം സ്വീകരിച്ച് അവിടുന്ന് (ﷺ) പറയുമായിരുന്നു, ഞാന്‍ അടിമതന്നെ. അടിമ ഭക്ഷണം കഴിക്കുന്നത് പോലെ ഞാന്‍ ഇരിക്കുന്നു...
പൊള്ളുന്ന ചൂടോടെയുള്ള ഭക്ഷണം കഴിക്കില്ല. വിരല്‍ പൊള്ളിച്ചും കുടല്‍ ഉരുകിയും ഭക്ഷണം കഴിക്കല്‍ ‘ബറക്കത്ത്’ കെടുത്തിക്കളയും. പ്ലെയ്റ്റിന് തന്നോടടുത്ത ഭാഗത്തില്‍ നിന്ന് മാത്രമേ എടുക്കുള്ളു. മൂന്ന് വിരല്‍ മാത്രം ഉപയോഗിച്ചാണ് ആഹാരംകഴിക്കുക, വല്ലപ്പോഴും നാലാം വിരലുമുണ്ടാവും. ഒരു വിരല്‍ മാത്രമോ രണ്ട് വിരല്‍ മാത്രമോ ഉപയോഗിച്ച് ആഹരിക്കുന്നതിനെ വിലക്കി. ആദ്യത്തേത് രാജാക്കന്മാരുടെ രീതിയും രണ്ടാമത്തേത് പിശാചിന്റെ രീതിയുമാണ്. കത്തിയും മുള്ളും കൊള്ളാവുന്ന ഫാഷന്‍ അല്ല...
ഉമിയത്രയും പാറ്റിക്കളഞ്ഞിട്ടില്ലാത്ത യവത്തിന്റെ റൊട്ടിയാണ് കഴിക്കാറ്. പഴങ്ങളില്‍ ഏറെ ഇഷ്ടം ബത്തക്കയും, മുന്തിരിയുമായിരുന്നു. എന്നാല്‍ അധികവും അവിടുത്തെ (ﷺ) ഭക്ഷണം കാരക്കയും വെള്ളവും തന്നെ. പാലും കാരക്കയും ഒന്നിച്ച് കഴിക്കുകയും അവയെ ‘അല്‍-അഥ്വ്യബൈനി‘ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു...
ചുരങ്ങ ഏറെ ഇഷ്ടമായിരുന്നു. പത്തിരിക്ക് മാംസവും ചുരങ്ങയും കൂട്ട് ചേര്‍ക്കാറുണ്ട്. കറി വെക്കുമ്പോള്‍ കൂടുതല്‍ ചുരങ്ങയിടാന്‍ പറയുമായിരുന്നു. ദുഃഖിതന്റെ മനസ്സിന് ബലമേകാന്‍ ചുരങ്ങ ഉപകരിക്കും എന്നാണ് കാരണം പറഞ്ഞത്. മാംസത്തിലേക്ക് തലതാഴ്ത്തിപ്പിടിക്കുകയല്ല, മാംസം പൊക്കി വായിലേക്കെത്തിക്കുകയാണ് ചെയ്തിരുന്നത്. ആടിന്റെ ശരീരഭാഗത്തില്‍ നിന്ന് കൈകുറകും ചുമല്‍ ഭാഗവുമായിരുന്നു ഇഷ്ടം. എന്നാല്‍ ആടിന്റെ ലിംഗം, വൃഷ്ണ മണി, മൂത്രസഞ്ചി, പിത്തസഞ്ചി തുടങ്ങിയവ ഭക്ഷിക്കില്ല. വെറുപ്പായിരുന്നു അവ...
വെള്ളുള്ളി, ഉള്ളി, ദുര്‍ഗന്ധമുള്ള മറ്റ് പച്ചക്കറി ഇവ ഭക്ഷിക്കാറില്ല. ചട്ടിണി, അച്ചാര്‍ വിഭാഗത്തില്‍ സുര്‍ക്കയും കാരക്കയുടെ വിവിധ ഇനങ്ങളില്‍വെച്ച് അജ് വ എന്ന ഇനവുമായിരുന്നു പ്രിയങ്കരം. ‘അജ് വ’
കാരക്ക വിഷത്തിനും സിഹ്റിനും ശമനമാണെന്ന് അവിടുന്ന് (ﷺ) പ്രസ്താവിച്ചു...
ഉടുമ്പിന്റെ മാംസത്തോടും അകത്തിറച്ചിയോടും വിരക്തിയായിരുന്നു. എന്നാല്‍ തടസ്സമില്ല താനും. വിരലുകള്‍കൊണ്ട് പ്ലൈറ്റ് തുടച്ചെടക്കും. വിരല്‍ ഒരോന്നായി ഊമ്പും. ഭക്ഷണ പദാര്‍ത്ഥത്തിന്റ ഏത് അംശത്തിലാണ് ‘ബറക്കത്ത്’ എന്ന് പറയാന്‍ വയ്യല്ലോ...
വെള്ളം കുടിക്കുമ്പോള്‍ മൂന്ന് ഘട്ടങ്ങളാക്കിയാണ് കുടിക്കുക. ഒറ്റയടിക്ക് വലിച്ചു കുടിക്കില്ല. പാത്രത്തിലേക്ക് ശ്വാസം വിടുന്നത് തടഞ്ഞിട്ടുണ്ട്. കുടിച്ചതിന്റെ ബാക്കി നല്‍കുക വലത് വശത്തുള്ളവരിലേക്കാണ്. ഇടത് വശത്താണ് ഉന്നതന്മാരുള്ളതെങ്കില്‍ വലത് വശത്തുള്ളവരോടു സമ്മതം വാങ്ങിയതിന് ശേഷമേ ഉന്നതന്മാര്‍ക്ക് നല്‍കുകയുള്ളു. ചിലപ്പോഴെല്ലാം ഭക്ഷണ പാനീയങ്ങള്‍ സ്വന്തം നിലയില്‍ എടുത്ത് കഴിക്കാറുണ്ടായിരുന്നു.